കൊച്ചി: സാധാരണ മനുഷ്യരുടെ സങ്കടങ്ങളും ജീവിതസാഹചര്യങ്ങളും സങ്കീർണതകളും തിരിച്ചറിഞ്ഞ്, അവരെ സ്നേഹിക്കാൻ അജപാലകർക്കു സാധിക്കണമെന്നു സീറോ മലബാർ സിനഡ് ഓർമിപ്പിച്ചു. കത്തോലിക്കാസഭയിൽ പതിനൊന്നു വർഷം നീണ്ടുനിൽക്കുന്ന വൈദിക പരിശീലനത്തിലൂടെ ജനത്തിനൊപ്പം സഹഗമനം നടത്തുന്ന അജപാലകർ രൂപപ്പെടുന്നതിലാണു സഭയുടെ പ്രത്യാശ.
യുവജനങ്ങളെ സഭയിലേക്ക് ആകർഷിക്കാനും ഇതര മതസമൂഹങ്ങളുടെ ജീവിതധാരയിൽ ഭാഗമാകുവാനും മറ്റു ക്രൈസ്തവ സമൂഹങ്ങളുമായി ആശയവിനിമയം നടത്തുവാനും നവവൈദികർ സന്നദ്ധരാവണം. കെസിബിസിയുടെ നിർദേശത്തോടു ചേർന്ന് അണ് എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്കു ന്യായമായ വേതനം നൽകേണ്ടതുണ്ടെന്നു സിനഡ് ആവശ്യപ്പെട്ടു.
സീറോ മലബാർ സിനഡിന്റെ പൊതുനിർദേശത്തിന്റെ വെളിച്ചത്തിൽ സഭയുടെ വിദ്യാലയ മാനേജ്മെന്റുകളിൽ പ്രവേശനത്തിനും ജോലിക്കും പണം സ്വീകരിക്കുന്ന പതിവില്ല. എന്നാൽ ചിലയിടങ്ങളിൽ അത്തരം രീതിയുണ്ടെന്ന പരാതികളുണ്ട്. സഭാസ്ഥാപനങ്ങളിൽ ജോലിക്കും കോഴ്സുകളുടെ പ്രവേശനത്തിനും പണം കൈപ്പറ്റുന്ന പ്രവണത ശരിയല്ല. ഇത് എവിടെയെങ്കിലുമുണ്ടെങ്കിൽ അതു തിരുത്തപ്പെടണം. വിശ്വാസിസമൂഹം ഒറ്റക്കെട്ടായി അതിനെ ഇല്ലാതാക്കണം.
വിദ്യാലയങ്ങളുടെ കെട്ടിടനിർമാണത്തിനും പുനരുദ്ധാരണത്തിനും മറ്റു മാർഗങ്ങളിലൂടെ പണം കണ്ടെത്തണം. സമൂഹത്തിൽ നന്മയുടെയും സത്യത്തിന്റെയും സാക്ഷ്യങ്ങളായി സഭയുടെ സ്ഥാപനങ്ങൾ മാറണം. പ്രതിസന്ധി നേരിടുന്ന റബർ കർഷകരോടു സിനഡ് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പരിധിയില്ലാത്ത ഇറക്കുമതി മൂലം റബർ കർഷകർക്കു തങ്ങളുടെ ഉത്പന്നം കുറഞ്ഞ വിലയിൽ വിൽക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
ആഭ്യന്തരവിപണിയിൽ വിലയിടിഞ്ഞതോടെ ടാപ്പിംഗ് തൊഴിലാളികൾക്കു കൂലി കൊടുക്കാൻ പോലും സാധിക്കാത്ത സ്ഥിതിയുണ്ട്. റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടവകതലങ്ങളിൽ ബദൽ കർമപരിപാടികൾ ആവിഷ്കരിക്കണം. റീപ്ലാന്റ് ചെയ്യാറായ റബർ തോട്ടങ്ങളിൽ എണ്ണപ്പന, നാളികേരം, കൊക്കോ, വാഴ, പാവൽ എന്നീ കൃഷികൾ പരീക്ഷിക്കുന്നത് ഉചിതമാണ്.
കാർഷിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാരുകളുമായി ചർച്ചകൾ തുടരണം. ഇക്കാര്യത്തിൽ കത്തോലിക്ക കോണ്ഗ്രസ് നടത്തുന്ന പരിശ്രമങ്ങൾ ശ്ലാഘനീയമാണ്. വന്യമൃഗങ്ങളുടെ ശല്യമൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കർഷകർക്കും കൃഷിക്കും സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം.
ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സമീപത്തു മദ്യശാലകൾ സ്ഥാപിക്കുന്നതിനുള്ള ദൂരപരിധി അന്പതു മീറ്ററാക്കി കുറച്ച സർക്കാർ തീരുമാനം ആശങ്കയുണർത്തുന്നതാണ്. ദേവാലയങ്ങളിലും സഭാസ്ഥാപനങ്ങളിലും ആരോഗ്യപരവും മാനവമഹത്വം വളർത്തുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ വൈദികരും സമർപ്പിതരും വിശ്വാസ സമൂഹവും കൈകോർത്തു പ്രവർത്തിക്കണമെന്നും സിനഡ് ആഹ്വാനം ചെയ്തു.
സീറോ മലബാർ സിനഡിന്റെ ഇരുപത്തിയഞ്ചാമതു സമ്മേളനത്തിലെ രണ്ടാം സെഷനാണു സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നത്. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണ് സിനഡ് സമ്മേളിച്ചത്. A
Source: deepika.com