പെരുന്പാവൂർ: അപരനോടുള്ള സ്നേഹത്തിന്റെയും ക്ഷമയുടെയും സന്ദേശമാണു വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ജീവിതമെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. റാണി മരിയയുടെ പ്രഥമ തിരുനാൾ ആഘോഷങ്ങൾക്കു തുടക്കംകുറിച്ചു തീർഥാടന കേന്ദ്രമായ പുല്ലുവഴി സെന്റ് തോമസ് പള്ളിയിൽ നടന്ന തിരുക്കർമങ്ങളിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
പള്ളിയങ്കണത്തിൽ സ്ഥാപിച്ച സിസ്റ്റർ റാണി മരിയയുടെ തിരുസ്വരൂപത്തിന്റെയും ദേവാലയത്തിലെ തിരുശേഷിപ്പ് പേടകത്തിന്റെയും ആശീർവാദം മേജർ ആർച്ച്ബിഷപ് നിർവഹിച്ചു. ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടായിരുന്നു.
വികാരി ഫാ. ജോസ് പാറപ്പുറം പ്രഥമ തിരുനാളിന്റെ കൊടിയേറ്റ് നിർവഹിച്ചു. സഹവികാരി ഫാ. ക്രിസ്റ്റി മഠത്തിൽ, ഫാ. ആന്റണി വട്ടപ്പറന്പിൽ എന്നിവർ തിരുക്കർമങ്ങളിൽ സഹകാർമികരായിരുന്നു. ഇന്നു വൈകിട്ട് അഞ്ചിനു റവ. ഡോ. ജോണ് തേയ്ക്കാനത്തിന്റെ കാർമികത്വത്തിൽ ദിവ്യബലി, നൊവേന. നാളെ രാവിലെ ഏഴിനു ദിവ്യബലിക്കും നൊവേനയ്ക്കും വികാരി ഫാ. ജോസ് പാറപ്പുറം കാർമികത്വം വഹിക്കും. 24 വരെ വൈകുന്നേരം അഞ്ചിനു ദിവ്യബലി, നൊവേന എന്നിവയുണ്ടാകും. 25നാണു പ്രധാന തിരുനാൾ.
Source: deepika.com