തൃശൂർ: പ്രഭാഷകനും വിദ്യാഭ്യാസ വിചക്ഷണനും അത്മായ നേതാവുമായ ഷെവ. പ്രഫ. എൻ.എ. ഒൗസേഫിനു നവതി. പത്നി മേരിടീച്ചർക്ക് ശതാഭിഷേകം. മൂത്ത മകനായ മെത്രാന്റെ പൗരോഹിത്യ രജത ജൂബിലിയും മെത്രാഭിഷേക വാർഷികവും. എല്ലാം ഒന്നിച്ച് ആഘോഷിക്കുകയാണ് നീലങ്കാവിൽ കുടുംബം. ഒപ്പം ആ കുടുംബത്തിന്റെ സ്നേഹസേവനങ്ങൾ ഏറ്റുവാങ്ങിയ തൃശൂർ അതിരൂപതയും.
മൂന്നു വിശേഷങ്ങളും ചേർത്തു കുടുംബാംഗങ്ങൾ ഒരുക്കുന്ന ആഘോഷം ഇന്നു ലൂർദ് കത്തീഡ്രലിൽ. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ പൗരോഹിത്യ രജത ജൂബിലിയോടനുബന്ധിച്ച് അതിരൂപത ഒരുക്കുന്ന അനുമോദന സമ്മേളനം 29 നു ഡിബിസിഎൽസിയിലും നടക്കും.
തൃശൂർ മരത്താക്കരയിലെ നീലങ്കാവിൽ അന്തോണി – കുഞ്ഞായി ദന്പതിമാരുടെ നാലാമത്തെ മകനായ ഒൗസേഫിന്റെ പിറന്നാൾ ജൂണ്‍ രണ്ടിനാണ്. മേരി ടീച്ചറുടേത് ജൂലൈ ഒന്നിനും. ഇരു ദിനങ്ങളിലും കുടുംബാംഗങ്ങൾ കേക്ക് മുറിച്ചെങ്കിലും ഉറ്റവരുമൊന്നിച്ചുള്ള ആഘോഷം നവംബറിലേക്കു മാറ്റി. കാരണം മറ്റൊന്നുമല്ല, പൗരോഹിത്യ ജൂബിലിയോടു കൂട്ടിയിണക്കാൻതന്നെ.
അഞ്ചു വയസുള്ളപ്പോൾ അമ്മ മരിച്ചതിനുശേഷം പിതാവ് അന്തോണിതന്നെയായിരുന്നു ഒൗസേഫിന്റെ അമ്മയും അപ്പനുമെല്ലാം. വിശ്വാസവും പ്രാർഥനയും അച്ചടക്കവുമെല്ലാം ശീലിച്ചത് അദ്ദേഹത്തിൽനിന്നായിരുന്നു.
പ്രസംഗിപ്പിക്കുമെന്നു ഭയന്ന് സ്കൂളിലെ ക്ലാസ് മുറിയിൽനിന്നു മുങ്ങിയ ഒൗസേഫാണ് പിന്നീട് കോളജിൽ എത്തിയപ്പോഴേക്കും പ്രഗത്ഭ പ്രാസംഗികനായത്. രാജ്യം മുഴുവൻ അറിയപ്പെടുന്ന വാഗ്മിയായി. ഇംഗ്ലീഷിലും മലയാളത്തിലും വാക്ചാതുരിയോടെ പ്രസംഗിച്ചു. അനുഭവങ്ങളും കഥകളും നർമവും കോർത്തിണക്കി ചിട്ടയായ പ്രസംഗം. തൃശൂർ പൂരം വെടിക്കെട്ടുപോലെയാണത്. 1975 ൽ റോമിൽ ലോക മതാധ്യാപക സമ്മേളനത്തിലും ആ പ്രസംഗം മുഴങ്ങി. അങ്ങനെ അനേകായിരം പ്രഭാഷണങ്ങൾ.
സ്കൂൾ അധ്യാപകനായി സേവനം തുടങ്ങി. പിന്നീട് തൃശൂർ സെന്റ് തോമസ് കോളജിലെ ഇംഗ്ലീഷ് അധ്യാപകനായി. വിദ്യാർഥികളോടു സൗഹാർദ ശീലം. മനസിൽ പതിയുന്ന വിധത്തിൽ വിഷയം അവതരിപ്പിക്കും. ക്ലാസിലെ പാവപ്പെട്ട വിദ്യാർഥികളെ സഹായിക്കാൻ വിദ്യാർഥികളുടെ കൂട്ടായ്മ ഒരുക്കിയ മഹാമനസ്കൻ.
ക്രൈസ്തവ സമൂഹത്തിന്റ അത്മായ പ്രേഷിതത്വത്തിന് ഏഴു പതിറ്റാണ്ടോളം നേതൃത്വം നൽകി. കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ സ്ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായിരുന്നു.
നാലുലക്ഷം പേർ അണിനിരന്ന കോളജ് സമരത്തിനു നേതൃത്വം നൽകി. കാത്തലിക് യൂണിയൻ ഓഫ് തൃശൂരിന്റെ സ്ഥാപക നേതാവാണ്. ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ വൈസ് പ്രസിഡന്റ്, തൃശൂർ കാത്തലിക് യൂണിയൻ ചെയർമാൻ, സിബിസിഐ ദേശീയോപദേശക സമിതി അംഗം, തൃശൂർ രൂപത അത്മായ നേതൃത്വ പരിശീലന കേന്ദ്രം ഡയറക്ടർ, സിബിസിഐയുടെ വിദ്യാഭ്യാസ കമ്മീഷൻ കണ്‍സൾട്ടന്റ്, മേജർ ആർക്കി എപ്പിസ്കോപ്പൽ നിയമനിർമാണ സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 1986 ൽ മാർപാപ്പ
യുടെ തൃശൂർ സന്ദർശനത്തിനുള്ള ജനകീയ സമിതിയുടെ ജനറൽ കണ്‍വീനറായിരുന്നു.
നിരവധി പുസ്തകങ്ങൾ രചിച്ചു. ബെറ്റർ ലൈഫ് മൂവ്മെന്റിന്റെ കേരള സഭാതാരം അവാർഡ് ഉൾപ്പെടെ പുരസ്കാരങ്ങളും നേടി. സഭയ്ക്കു നൽകിയ സേവനങ്ങൾ കണക്കിലെടുത്ത് മാർപാപ്പ 1988 ൽ ഗാന്റ് ഷെവലിയാർ പദവി നൽകി ആദരിച്ചു.
ഒൗസേഫ് – മേരി ദന്പതികളുടെ കടിഞ്ഞൂൽപുത്രനാണു മാർ ടോണി നീലങ്കാവിൽ. അദ്ഭുതങ്ങളിലൂടെ രണ്ടു തവണ കടന്നുപോയ മകൻ. മാർ ടോണിയെ ഒൗസേഫ് മാഷും മേരിടീച്ചറും പൗരോഹിത്യത്തിനായി യാത്രയാക്കിയത് 34 വർഷം മുന്പ്്.
പഠനത്തിനുശേഷം 1993 ഡിസംബർ 27 നാണ് മാർ ടോണി നീലങ്കാവിൽ മാർ ജോസഫ് കുണ്ടുകുളത്തിൽനിന്നും പൗരോഹിത്യം സ്വീകരിച്ചത്. കുടുംബങ്ങളെ ആധാരമാക്കി അജപാലന ശുശ്രൂഷയ്ക്കു മാർഗരേഖ ഒരുക്കിയ ദൈവശാസ്ത്ര പണ്ഡിതൻ. മേരിമാതാ മേജർ സെമിനാരിയുടെ റെക്ടറായി സേവനം ചെയ്യുന്പോഴായിരുന്നു മെത്രാനായി നിയമനം. 2017 നവംബർ 18 നായിരുന്നു മെത്രാഭിഷേകം. കൈവയ്പു ശുശ്രൂഷക്കു മുഖ്യകാർമികനായത് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
രണ്ട് അദ്ഭുതങ്ങളിൽ ആദ്യത്തേത് ജനനംതന്നെ. 1961 ഏപ്രിൽ 17 നായിരുന്നു ഒൗസേഫ് മാഷും മേരിയും തമ്മിൽ വിവാഹിതരായത്. സന്താന ഭാഗ്യമില്ലാതെ ആറുവർഷം ആ ദന്പതികൾ പ്രാർഥനയിൽ ശരണപ്പെട്ടു. വൈദ്യചികിത്സയും പരീക്ഷിച്ചു. പ്രതീക്ഷിക്കേണ്ടെന്നാണു ഡോക്ടർമാർ വിധിച്ചത്. എന്നിട്ടും പ്രാർഥനകളുമായി അവർ മുന്നോട്ടുപോയി. ഒടുവിൽ ഒൗസേഫ് മാഷ് ഒരു സ്പ്നം കണ്ടു. ഒരു കുഞ്ഞിനെ ലാളിക്കുന്ന സ്വപ്നം. വൈകാതെ അതു സത്യമായി. 1967 ജൂലൈ 23 നാണു ജനനം.
എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നപ്പോൾ മരണത്തെ മുഖാമുഖം കണ്ട വൃക്ക രോഗത്തെ അതിജീവിച്ചതാണ് രണ്ടാമത്തെ അദ്ഭുതം. ഫലിക്കാത്ത ചികിത്സ. മെത്രാനായിരുന്ന മാർ ജോസഫ് കുണ്ടുകുളത്തിന്റെ മധ്യസ്ഥതയോടെയുള്ള പ്രാർഥന. പ്രാർഥനകൾക്കൊടുവിൽ ദൈവം സമ്മാനിച്ചത് അദ്ഭുതകരമായ രോഗശാന്തി. മാർ ടോണി നീലങ്കാവിലിന്റെ ജീവിതാനുഭവം അതാണ്.
എൻ.എ. ഒൗസേഫ്- മേരി ദന്പതിമാരുടെ മറ്റു മക്കളും മരുമക്കളുമെല്ലാം പ്രഭാഷകരും സംഘാടകരും സഭാശുശ്രൂഷകരുമാണ്.
കണ്ടശാംകടവ് തേക്കാനത്ത് പണ്ടാരവളപ്പിൽ ജോസ് ടി. ലൂയിസിന്റെ പത്നിയും അധ്യാപികയുമായ ആനി, ഇംഗ്ലണ്ടിലെ ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ ഗൈനക്കോളജിസ്റ്റായ ഡോ. ജോഷി ജോസഫ് നീലങ്കാവിൽ (എംഡി എആർസിഒജി), ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഡോ. ബെന്നി ജോസഫ്, എച്ച് ആർ മാനേജരായ ഡെന്നി ജോസഫ് എന്നിവരെല്ലാം ആ വഴിയേത്തന്നെ.
Source: deepika.com