വത്തിക്കാൻ സിറ്റി: സന്പന്നരുടെ ശബ്ദകോലാഹലങ്ങളിൽ ദരിദ്രരുടെ നിലവിളികൾ മുങ്ങിപ്പോകുന്നതായി ഫ്രാൻസിസ് മാർപാപ്പ. ലോക ദരിദ്രദിനത്തിൽ വത്തിക്കാനിലേക്കു ക്ഷണിക്കപ്പെട്ട 3,000 പാവങ്ങൾക്കൊപ്പം ഉച്ചഭക്ഷണത്തിനിരിക്കും മുന്പു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിവിഭവങ്ങൾ ലോകത്തെ എല്ലാവർക്കുംകൂടി അവകാശപ്പെട്ടതാണ്. അത് പാവപ്പെട്ടവർക്കു നിഷേധിക്കുന്നു. അതേസമയം ഒരുപിടി സന്പന്നർ, എല്ലാവർക്കുംകൂടി അവകാശപ്പെട്ടവ കൊള്ളയടിക്കുന്നു. ദരിദ്രരുടെ കരച്ചിൽ ദിനംപ്രതി ഉച്ചത്തിലാകുന്നുണ്ട്. പക്ഷേ വീണ്ടും വീണ്ടും സന്പന്നരായിക്കൊണ്ടിരിക്കുന്നവരുടെ ബഹളത്തിൽ മുങ്ങിപ്പോകുന്നു.
ജനിച്ച മണ്ണും ഭവനവും ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നവരുടെയും പ്രകൃതിവിഭവങ്ങൾ അടക്കമുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെയും കരച്ചിൽ കേൾക്കാൻ തയാറാകണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടു.
നേരത്തെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പ അർപ്പിച്ച ദിവ്യബലിയിൽ ആറായിരം പേർ പങ്കെടുത്തു. പോൾ ആറാമൻ ഹാളിലെ ഉച്ചഭക്ഷണത്തെത്തുടർന്ന് സൗജന്യ മെഡിക്കൽ ക്യാന്പ് സേവനവും നല്കി. ഫ്രാൻസിസ് മാർപാപ്പ മുൻകൈ എടുത്താണ് വത്തിക്കാന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം മുതൽ ലോക ദരിദ്രദിനം ആചരിക്കുന്നത്.
Source: deepika.com